അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യം; അനുപമയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: അനുപമയുടെ കുഞ്ഞിന്റെ വിഷയത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും മന്ത്രി അറിയിച്ചു.

കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചു നൽകൂവെന്നാണ് മനസിലാകുന്നത്. അവിടെ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോർജ്ജ് പറഞ്ഞു. അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്ന വിവരവും മന്ത്രി സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി വിശദമാക്കി.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സന്റെ നിലപാടിനെയും മന്ത്രി തള്ളി. പരാതി എഴുതി നൽകണമെന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സ്ത്രീകളുടെ വിഷയത്തിൽ വാട്‌സ് ആപ് സന്ദേശം ആണെങ്കിൽ പോലും പരാതി സ്വീകരിക്കാമെന്നും അറിയിച്ചു. അനുപമ നേരിട്ട് ഹാജരായി പരാതി നൽകാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നൽകുന്ന കാര്യത്തിൽ നടപടി എടുക്കാതിരുന്നതെന്നായിരുന്നു ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എൻ സുനന്ദ പറഞ്#ിരുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്‌ഐ നേതാവ് അനുപമ നൽകിയ പരാതി.