മരിച്ചുപോയ മാതാപിതാക്കളെ പോലും വെറുതെ വിടുന്നില്ല; ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് സമീര്‍ വാങ്കഡെ

sameer vankde

മുംബൈ: തനിക്കെതിരെ ആരോപണം ഉന്നയിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് മറുപടി നല്‍കി എന്‍ സി ബി തലവന്‍ സമീര്‍ വാങ്കഡെ. മാലിദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമീര്‍ വാങ്കഡെക്കെതിരെ മന്ത്രി ആരോപണം ഉന്നയിച്ചത്. എന്നാല്‍ കുട്ടികളോടൊപ്പമാണ് മാലിദ്വീപില്‍ സന്ദര്‍ശനം നടത്തിയതെന്നും മേലധികാരികളില്‍ നിന്നുള്ള അനുവാദം വാങ്ങിച്ച് സ്വന്തം ചെലവിലായിരുന്നു സന്ദര്‍ശനമെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. വാങ്കഡെ ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമീര്‍ വാങ്കഡെ കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് മാലിദ്വീപില്‍ പോയിരുന്നു. മാലിദ്വീപില്‍ അന്നുണ്ടായിരുന്ന ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി അവരില്‍ നിന്നും പണം തട്ടിയെടുക്കുന്ന ഒരു റാക്കറ്റില്‍ സമീര്‍ അംഗമായിരുന്നുവെന്നും മന്ത്രി ആരോപിച്ചിരുന്നു. ബി ജെ പിയുടെ കൂടെ ഒത്താശയോടെ സംസ്ഥാന സര്‍ക്കാരിനെ കരിവാരി തേക്കാന്‍ സമീര്‍ വാങ്കഡെ ശ്രമിക്കുന്നുവെന്നും നവാബ് മാലിക്ക് ആരോപിച്ചു.

എന്നാല്‍ സമീര്‍ ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. നവാബ് മാലിക്ക് തനിക്കെതിരെ ഏത് തരത്തിലുമുള്ള അന്വേഷണവും നടത്താന്‍ അധികാരമുള്ള സര്‍ക്കാരില്‍ അംഗമാണ്. എന്ത് അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് സമീര്‍ പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായുള്ള അധിക്ഷേപങ്ങള്‍ കഴിഞ്ഞ 15 ദിവസമായിട്ട് തുടരുകയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മരിച്ചു പോയ തന്റെ അമ്മയേയും, സഹോദരിയേയും, അച്ഛനേയുവരെ അക്ഷേപിക്കുന്നതായും സമീര്‍ പറഞ്ഞു.