ഐ.പി.എൽ വാതുവെപ്പ്; മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ

ബംഗളൂരു: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി യുവാവ് സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 78 ലക്ഷം രൂപ ഇവരിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കൂടുതൽ മലയാളികൾക്ക് ഐപിഎൽ വാതുവെയ്പ്പുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ നടന്ന ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്നാണ്അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഹോട്ടലിൽ നിന്ന് ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ചെന്നൈ സ്വദേശികളും ഗോവ, മഹാരാഷ്ട്ര, കർണാടക സ്വദേശികളു ഉണ്ട്. സൂര്യ, കപിൽ തുടങ്ങിയവരാണ് അറസ്റ്റിലായ ചെന്നൈ സ്വദേശികൾ. ഓൺലൈൻ വാതുവെയ്പ്പിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവർ നടത്തിയത്.