ന്യൂഡൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കൂടുതൽ അധികാരം നൽകി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകുക. അതിർത്തിയുടെ 50 കിലോമീറ്ററിനുള്ളിൽ പരിധിയിൽ തിരച്ചിൽ, കസ്റ്റഡി, അറസ്റ്റ് എന്നിവക്കാണ് ബിഎസ്എഫിന് അധികാരം നൽകിയത്. നേരത്തെ ഇത് 15 കിലോമീറ്ററായിരുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ബിഎസ്എഫിന് അധികാരം വർധിപ്പിച്ച് നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അതിർത്തി സംരക്ഷണവും നുഴഞ്ഞുകയറ്റവും തടയുകയാണ് ബിഎസ്എഫിന്റെ പ്രധാന ചുമതല.
പുതിയ തീരുമാനം ഗുണകരമാണെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്റലിജൻസ് വിവരം ലഭിച്ചാൽ ഇനി ലോക്കൽ പൊലീസിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നും ഉടൻ പ്രവർത്തിക്കാമെന്നും സീനിയർ ബിഎസ്എഫ് ഓഫീസർ പ്രതികരിച്ചു. ഇനി മൂന്ന് സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിന്റെ അനുമതിയില്ലാതെ തിരച്ചിലിനും അറസ്റ്റിനും ബിഎസ്എഫിന് അധികാരമുണ്ടാകും. സിആർപിസി, പാസ്പോർട്ട് ആക്ട് എന്നിവ പ്രകാരം കേസെടുക്കാനും ബിഎസ്എഫിന് കഴിയും. മണിപ്പൂർ, നാഗാലാൻഡ്, മിസോറം, ത്രിപുര, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലും ബിഎസ്എഫിന് അറസ്റ്റ് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ഗുജറാത്തിലെ ബിഎസ്എഫിന്റെ അധികാര പരിധി 80 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററായി കുറക്കുകയും രാജസ്ഥാനിൽ 50 കിലോമീറ്ററായി നിലനിർത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. 50 കിലോമീറ്ററിനുള്ളിൽ ബിഎസ്എഫിന് കൂടുതൽ അധികാരം നൽകുന്നത് ഫെഡറലിസത്തിനെതിരെയുള്ള ആക്രമണമാണെന്നും തീരുമാനം പിൻവലിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

