തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങൾ കൈയേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. മന്നം ഷുഗർ മില്ലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളിലും കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങൾ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുകയാണ്. ഇത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നതെന്നും അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കേസിൽ സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർത്തിട്ടുണ്ട്. സർക്കാരിന്റെ നിലപാട് നവംബർ ഒന്നിന് അറിയിക്കണമെന്നാണ് കോടതി നൽകിയ നിർദ്ദേശം.

