മാവോയിസ്റ്റ് കേന്ദ്രങ്ങളുണ്ടെന്ന രഹസ്യ വിവരം; രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തി എൻഐഎ

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാവോയിസ്റ്റുകൾക്കും ഭീകരർക്കുമായി പരിശോധന വ്യാപകമാക്കി ദേശീയ അന്വേഷണ ഏജൻസി. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചൊവ്വാഴ്ച പുലർച്ചെ മുതൽ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ മാവോയിസ്റ്റ് പരിശീലന കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും തിരച്ചിൽ ആരംഭിച്ചതായി എൻഐഎ അധികൃതർ വ്യക്തമാക്കി. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലും എൻഐഎയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.

മാവോയിസ്റ്റുകൾക്കും ഭീകരർക്കും മയക്കുമരുന്നു സംഘങ്ങൾക്കുമായി രാജ്യത്തെ അമ്പതിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. യുവാക്കളെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടി നടന്നെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. നിരവധി ലഘുലേഖകളും പരിശീലന വീഡിയോകളും പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തിയതായി എൻഐഎ അറിയിച്ചു.

തമിഴ്‌നാട്ടിൽ കൃഷ്ണഗിരി, സേലം, കോയമ്പത്തൂർ, തേനി, ശിവഗംഗ ജില്ലകൾ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടന്നതായാണ് എൻഐഎയ്ക്ക് ലഭിച്ച വിവരം. കർണാടകയിലെയും കേരളത്തിലെയും ആറോളം സ്ഥലങ്ങളിലും എൻഐഎ തിരച്ചിൽ നടത്തി. മൂന്ന് സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരിശീലന കേന്ദ്രങ്ങൾ നിലവിലുണ്ടെന്ന് നേരത്തെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളിൽ ഒരാൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.