നിയമസഭാ തിരഞ്ഞെടുപ്പ്; ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ തുടരുമെന്ന് സർവ്വേ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി ജെ പി തന്നെ അധികാരത്തിൽ തുടരുമെന്ന് എ ബി പി – സി വോട്ടർ സർവേ. ഈ സംസ്ഥാനങ്ങളിൽ ഏറ്റവും അധികം തിരിച്ചടി നേരിടാൻ സാധ്യതയുള്ളത് കോൺഗ്രസിനാണെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു. പഞ്ചാബിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ബിജെപിയ്ക്കും കോൺഗ്രസിനും കനത്ത വെല്ലുവിളിയായി അംആദ്മി പാർട്ടി വരാനുള്ള സാദ്ധ്യതയുണ്ടെന്നും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ആം ആദ്മി പാർട്ടി ശക്തമായ മുന്നേറ്റം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശിൽ ബി ജെ പിക്ക് 41.3 ശതമാനം വോട്ടും സമാജ്വാദി പാർട്ടിക്ക് 32 ശതമാനം വോട്ടുമാണ് ലഭിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ബി എസ് പിക്കും കോൺഗ്രസിനും യഥാക്രമം 15 ശതമാനവും ആറ് ശതമാനം വോട്ടും ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 241 മുതൽ 249 സീറ്റുകളും സമാജ് വാദി പാർട്ടിക്ക് 130 മുതൽ 138 സീറ്റുകളുമാണ് ലഭിക്കുമെന്നും ബിഎസ്പിക്ക് 15 മുതൽ 19 സീറ്റുകളും കോൺഗ്രസിന് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിലവിൽ ഉത്തർപ്രദേശിലെ ലഖിംപൂരിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കു മുമ്പ് നടത്തിയ സർവേ ആയതിനാൽ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ഏതു രീതിയിൽ സ്വാധീനിക്കുമെന്നത് വ്യക്തമല്ല.

പഞ്ചാബ് നിയമസഭയിൽ 49 മുതൽ 55 സീറ്റുകൾ ആം ആദ്മിക്കും 30 മുതൽ 47 സീറ്റുകൾ കോൺഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിൽ 45 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിലെത്തുമെന്നും സർവേ സൂചിപ്പിക്കുന്നു.