ബിസിനസിനാണ് മുന്‍തൂക്കമെങ്കില്‍ രാജിവെച്ചു പോകണം, അന്‍വറിനെതിരെ നിലപാട് കടുപ്പിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മാസങ്ങളായി കേരളത്തിലില്ലാതിരുന്ന അന്‍വര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ അന്‍വര്‍ രാജിവെച്ച് പുറത്തു പോകണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എംഎല്‍എ ആയിരിക്കേണ്ട കാര്യമില്ലെന്ന് സതീശന്‍ പറഞ്ഞു. രാജിവെച്ചു പോകുന്നതാണ് അന്‍വറിനു നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ ആക്രമണം. ഇതുവരെ അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ സഭയിലെത്തിയതെന്നും അന്‍വര്‍ സഭയില്‍ ഹാജരാകാതിരിക്കുന്നതിനു അവധി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആരോഗ്യകാരണങ്ങള്‍ മൂലമാണ് സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെങ്കില്‍ അതു മനസ്സിലാക്കാമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ സമ്മേളനത്തിലും ഒരു ദിവസം പോലും പി.വി. അന്‍വര്‍ പങ്കെടുത്തിരുന്നില്ല. അവധി അപേക്ഷ പോലും നല്‍കാതെയാണ് ഈ വിട്ടു നില്‍ക്കല്‍ എന്ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.