നാലു വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചു; അമ്പരപ്പിൽ എയർ ഇന്ത്യ ജീവനക്കാർ

ന്യൂഡൽഹി: നാലു വർഷങ്ങൾക്ക് ശേഷം ആദ്യമായി എയർ ഇന്ത്യ ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചു. 2017 നു ശേഷം ഇത് ആദ്യമായാണ് എയർ ഇന്ത്യ ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി തന്നെ ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം എയർ ഇന്ത്യ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. വർഷങ്ങളായി മാസത്തിന്റെ 7-10 തീയതികളിലാണ് എയർ ഇന്ത്യ ജീവനക്കാർക്കുള്ള ശമ്പളം ലഭിച്ചിരുന്നത്. എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജീവനക്കാർക്ക് ശമ്പളം കൃത്യം ഒന്നാം തീയതി തന്നെ ലഭിച്ചത്.

‘ഒന്നാം തീയതി തന്നെ ഞങ്ങൾക്ക് ശമ്പളം ലഭിച്ചു. 2017 ൽ എയർ ഇന്ത്യയിൽ ജോയിൻ ചെയ്തതിനു ശേഷം ഇതുവരെ ഞാനിത് കണ്ടിട്ടില്ലെന്ന്’ ഒരു എയർ ഇന്ത്യജീവനക്കാരൻ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനെ ടാറ്റ എഫക്ട് എന്ന് വിളിച്ചോളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എയർ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം സെപ്തംബർ ആദ്യവാരമാണ് ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ എയർ ഇന്ത്യ വിൽക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം. സ്പൈസ് ജെറ്റും എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്.

1932 ൽ ടാറ്റാ ഗ്രൂപ്പാണ് എയർ ഇന്ത്യ സ്ഥാപിച്ചത്. 1953 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുത്തു. 2018 ൽ എയർ ഇന്ത്യ ആദ്യമായി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. 76 ശതമാനം ഓഹരികൾ വിൽക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര എയർ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനലാണ് അന്ന് ടാറ്റാ ഗ്രൂപ്പ് തീരുമാനത്തിൽ നിന്നും പിന്മാറിയത്.