സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ മീരയുടെ വീട്ടിൽ നേരിട്ടെത്തി മന്ത്രി കെ രാജൻ

തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനം അറിയിച്ച് റവന്യൂമന്ത്രി കെ.രാജൻ. മീരയുടെ വീട്ടിൽ നേരിട്ടെത്തിയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. വളരെയധികം സന്തോഷം തോന്നുന്ന നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേരള കേഡറിൽ തന്നെ മീരക്ക് സിവിൽ സർവ്വീസ് ലഭിച്ചിരിക്കുകയാണ്. റവന്യു കുടുംബത്തിലേക്ക് മീരയെ ഏറ്റവും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണ്. മീരയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് മുഴുവൻ അഭിമാനകരമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കലക്ടർ ഹരിത വി കുമാർ, സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം മീരയുടെ വീട് സന്ദർശിച്ചു. മീരയ്ക്ക് മന്ത്രി മധുര പലഹാരം നൽകുകയും ചെയ്തു.

കോലഴി, പോട്ടോരിൽ രാംദാസിന്റെയും രാധികയുടെയും മകളാണ് മീര. ബംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് മീരയ്ക്ക് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര സിവിൽ സർവ്വീസിൽ റാങ്ക് നേടിയത്. തൃശൂർ ഗവ.എൻജിനിയറിങ് കോളേജ് 2016 ബാച്ച് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയാണ് മീര. ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.