തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം വർഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നും കോട്ടയം ഈരാറ്റുപേട്ട നഗരസഭകളിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം യുഡിഎഫിന് എതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിൽ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന വാർത്തകളെ പരിഹസിച്ച് അബ്ദുറബ്ബ് രംഗത്തെത്തി. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എസ്ഡിപിഐ ആയിരുന്നു സിപിഎമ്മിൻറെ ഒക്കച്ചങ്ങായിയെന്നും എന്നാൽ കോട്ടയത്ത് എത്തിയപ്പോൾ ഇത് ബിജെപിയായി എന്നുമാത്രമെന്നും അദ്ദേഹം പരിഹസിച്ചു. വർഗീയ കക്ഷികൾ ഏതായാലും യുഡിഎഫിനെ തകർക്കാൻ അവരൊക്കെ സിപിഎമ്മിന് ഒക്കച്ചങ്ങായിമാരാണെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി.
ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് പിന്നാലെയാണ് വി ഡി സതീശനും അബ്ദുറബ്ബും വിമർശനവുമായി രംഗത്തെത്തിയത്. കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് കോൺഗ്രസ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് നേരിട്ട് വിപ്പ് നൽകിയിരിക്കുകയാണ്. കോട്ടയം നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. ബിജെപിയ്ക്ക് എട്ട് അംഗങ്ങളുണ്ട്. അതിനാൽ തന്നെ നഗരസഭയിൽ ബിജെപിയുടെ നിലപാട് നിർണായകമാണ്.

