തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സ്ഥാനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. താൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ നയിക്കേണ്ട സ്ഥാനത്ത് വരേണ്ടത് സിനിമാ നടനല്ല. കെ.സുരേന്ദ്രനും വി. മുരളീധരനും പറഞ്ഞാലും ആ സ്ഥാനത്തേക്ക് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവരുടെ മനോഭാവം പോലും മനസ്സിലാക്കാൻ കഴിയുന്ന തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ നേതാക്കളാണ് പാർട്ടിയെ നയിക്കേണ്ടത്. രാഷ്ട്രീയത്തിൽ വളർന്നുവന്ന ഒരുപാട് നേതാക്കളുണ്ട്. അവരിൽ ഒരാളാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം നല്ലവരായ സാധാരണക്കാർക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ താൻ മുന്നിലുണ്ടാകും. മോദിയും അമിത് ഷായും തന്നെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കില്ല. കേന്ദ്ര സർക്കാർ സഭാ അധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്നും അവരുടെ ആകുലതകൾ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കും അലോസരമുണ്ടാകരുതെന്നാണ് നിലപാട്. പാലാ ബിഷപ്പ് പറഞ്ഞത് ഒരു സാമൂഹിക തിന്മയേക്കുറിച്ച് മാത്രമാണെന്നും ഒരു സമുദായത്തേക്കുറിച്ചും അദ്ദേഹം പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

