ലഹരിയിടപാടിലെ ലാഭത്തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി. ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. ലഹരി കടത്തിനായി ബിനീഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഇഡി വ്യക്തമാക്കുന്നു.

ലഹരികടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണ്. മുഹമ്മദ് അനൂപും ബിനീഷും ലഹരികടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തി. ബിനിഷിന്റെ ഡ്രൈവറുടെ പേരിലാണ് ഇടപാടുകൾ നടത്തിയത്. ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് സംശയകരമാണെന്നും ദുബായ്, ബംഗളുരു എന്നിവടങ്ങളിൽ ബിനീഷും അനൂപും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വിശദീകരിച്ചു.

എൻ.സി.ബിയുടെ കസ്റ്റഡിയിലുള്ള സുഹാസ് കൃഷ്ണഗൗഡ, സൊനാറ്റ ലോഗോ എന്നിവർ ബിനീഷിന്റെ ലഹരി ഇടപാടിലെ പങ്ക് സ്ഥിരീകരിക്കുന്നുണ്ട്. മുഹമ്മദ് അനൂപും ബിനീഷും ലഹരി ഇടപാട് നടത്തിയതായാണ് ഇവർ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി. പച്ചക്കറി, മത്സ്യ കച്ചവടം നടത്തിയെന്നാണ് ബിനീഷ് നേരത്തെ അറിയിച്ചത്. എന്നാൽ പച്ചക്കറി കച്ചവടം കൊണ്ട് 6 കോടി അക്കൗണ്ടിൽ എത്തുമോയെന്ന് ഇഡി ചോദിക്കുന്നു.

ബിനീഷ് കോടിയേരിയ്ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത്. ഇല്ലാത്ത ന്യായങ്ങളും രേഖകളുമാണ് ബിനീഷ് സൃഷ്ടിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് കൂട്ടിച്ചേർത്തു.