ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിലപ്പെട്ട സമ്മാനങ്ങൾ ലേലത്തിൽ വെച്ച് സാംസ്‌കാരിക മന്ത്രാലയം. ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിനും പിവി സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റും ബാഗും ഉൾപ്പടെയുള്ളവയാണ് സാസംകാരിക മന്ത്രാലയം ലേലത്തിൽ വെച്ചിരിക്കുന്നത്. https:pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ വ്യക്തികൾക്കും,സംഘടനകൾക്കും സെപ്റ്റംബർ 17 നും ഒക്ടോബർ 7 നും ഇടയിൽ ഇ-ലേലത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.
ഒരു കോടി രൂപയാണ് നീരജിന്റെ ജാവലിന്റെ വില. 80 ലക്ഷം രൂപയാണ് സിന്ധുവിന്റെ ബാഗിന്റെ റാക്കറ്റിന്റെയും അടിസ്ഥാന വില. മറ്റൊരു വെങ്കല മെഡൽ ജേതാവ് ലോവലീനയുടെ ബോക്സിങ് ഗ്ലൗസും ലേലത്തിൽ വെച്ചിട്ടുണ്ട്. 80 ലക്ഷമാണ് ബോക്‌സിംഗ് ഗ്ലൗസിന്റെ അടിസ്ഥാന വില. വനിതാ ഹോക്കി താരങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച ഹോക്കി സ്റ്റിക്കുകൾ 80 ലക്ഷത്തിനാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച 2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ഒക്ടോബർ 7 ആണ് ലേലത്തിൽ എൻട്രി സ്വീകരിക്കുന്ന അവസാന തീയതി.
ടോക്കിയോ ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഒളിമ്പ്യന്മാരുടെയും പാരാലിമ്പ്യന്മാരുടെയും സ്‌പോർട്‌സ് ഗിയറും മറ്റ് ഉപകരണങ്ങളും, അയോധ്യയിലെ രാമക്ഷേത്രം, തീർത്ഥാനട കേന്ദ്രമായ ചാർധാം, രുദ്രാക്ഷ് കൺവെൻഷൻ സെന്റർ എന്നിവയുടെ പ്രതിരൂപങ്ങൾ, ശിൽപ്പങ്ങൾ, പെയിന്റിംഗുകൾ, അംഗവസ്ത്രങ്ങൾ എന്നിവയാണ് ലേലം ചെയ്യുന്നത്. ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് ഇ-ലേലത്തിൽ നിന്നുള്ള വരുമാനം നൽകുമെന്നും സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മുൻപും പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. വിൽപ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഓൺലൈൻ വഴി നൽകും. 2014 മുതൽ 2018 വരെ കിട്ടിയ 1800 സമ്മാനങ്ങൾ മൂന്നു മാസത്തോളം പ്രദർശനത്തിന് വച്ച ശേമാണ് ലേലത്തിന് വിറ്റത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു പ്രധാനമന്ത്രി മോദി തനിക്കു ലഭിച്ച മെമെന്റോകൾ ലേലത്തിലൂടെ കൈമാറുകയും അതുവഴി ലഭിക്കുന്ന പണം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നീക്കിവെക്കുകയും ചെയ്തിരുന്നു.

