തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയായതിൽ പിണറായി വിജയന് കടപ്പാടുള്ളത് ബി.ജെ.പിയോടും നരേന്ദ്ര മോദി സർക്കാരിനോടുമാണെന്ന് സുധാകരൻ പറഞ്ഞു. ബി.ജെ.പിയുടെ അന്ധമായ കോൺഗ്രസ് വിരോധമാണ് രണ്ടാം പിണറായി സർക്കാരിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഡി.സി.സിയിൽ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ബി.ജെ.പി-സി.പി.എം സഖ്യത്തെ നേരിടാൻ കോൺഗ്രസിന് പുതിയ മുഖവും ശൈലിയും നൽകാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ കുരുക്കിലാക്കാവുന്ന ഒരവസരവും ബി.ജെ.പി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവൽ പോലും ഇളകിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. എന്തിന്റെ ഉറപ്പിലാണ് പിണറായി നിൽക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവ്ലിൻ കേസ് എത്ര തവണയാണ് സുപ്രീംകോടതി മാറ്റിവെച്ചത്. ഈ കേസിൽ സി.ബി.ഐയുടെ നിലപാട് മാറ്റത്തിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഗൈഡൻസുണ്ടെന്നാണ് സുധാകരൻ ആരോപിക്കുന്നത്.
കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഗോൾവാൾക്കറെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതൃത്വവും അറിഞ്ഞെടുത്ത തീരുമാനമാണ്. ആർ.എസ്.എസിനെ ഒപ്പം നിർത്താൻ സി.പി.എം സർവകലാശാലയെ കൂട്ടുപിടിക്കുകയാണെന്നും ബി.ജെ.പി- സി.പി.എം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

