വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നത്; കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂർ സർവകലാശാല സിലബസ് വിവാദമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസിന്റെ തൊഴുത്തിൽക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂർ യൂണിവേഴ്‌സിറ്റി ഭരിക്കുന്ന എസ്എഫ്‌ഐ ഈ വിഷയത്തിൽ മൗനം ഭജിക്കുന്നതും യൂണിയൻ ചെയർമാൻ സിലബിസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നാട്ടിലെ സർവകാലാശാലയിൽ ഹൈന്ദവ അജണ്ട ഉൾപ്പെടുത്തി വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി ഉത്തരവാദിത്വം സർവകലാശാലയുടെ തലയിൽ കെട്ടിവച്ച് കൈകഴുകി. വിദ്യാഭ്യാസ മന്ത്രിയും അതു തന്നെ ചെയ്തു. മതനിരപേക്ഷതയുടെ അപ്പോസ്‌ത്തോലരെനന്ന് സ്വയം വാദിക്കുമ്പോഴാണ് ഈ ഉരുണ്ടുകളിയെന്നത് വിചിത്രമാണ്. മഹാത്മഗാന്ധിയെയും നെഹ്‌റുവിനെയും തമസ്‌ക്കരിച്ച് വർഗീയവാദികളെ പ്രകീർത്തിക്കുന്ന ബിജെപി ശൈലി തന്നെയാണ് സിപിഎമ്മും എസ്എഫ്‌ഐയും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൽക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കണ്ണൂർ സർവകലാശാല പിന്നോട്ട് പോയതും വിവാദ വിഷയം പഠിക്കാൻ രണ്ടംഗ സമിതിയെ നിയമിക്കാൻ തയ്യാറായതും കെഎസ്‌യു, യൂത്ത്‌കോൺഗ്രസ് സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ സാധിക്കില്ല. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്. സിലബസ് രൂപീകരണത്തിൽ വേണ്ടത്ര ചർച്ചകൾ നടത്താതെ പ്രത്യേക താൽപ്പര്യം മാത്രമാണ് പരിഗണിച്ചതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുധാകരൻ വിശദമാക്കി.

പിണറായി വിജയന്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ സംഘപരിവാറിനനുകൂലമായി നിന്നപ്പോൾ വിദ്യാർത്ഥി പക്ഷത്ത് നിന്നു കൊണ്ട് സർവ്വകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധമുയർത്തിയ സമര ഭടൻമാർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ അറിയിക്കുന്നു. സവർക്കറെയും ഗോൾവൾക്കറെയും പഠിക്കണമെന്ന് പറഞ്ഞ എസ്എഫ്‌ഐയുടെ മുഖത്തേറ്റ അടി കൂടിയാണ് നമ്മുടെ കുട്ടികളുടെ സമര വിജയം. എന്നാൽ ഏതു നിമിഷവും ഈ താൽക്കാലിക മരവിപ്പിക്കൽ പിൻവലിച്ചേക്കാം. സംഘ പരിവാർ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള ആർഎസ്എസ് ബന്ധം കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ ആർഎസ്എസ് വോട്ട് വാങ്ങി തുടർ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് പ്രിണറായി വിജയൻ നൽകിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിന്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയന്റെ ശ്രമങ്ങൾ അപലപനീയമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.