ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാലാ ബിഷപ്പ്

പാലാ: കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ പരാമർശം.

ലൗ ജിഹാദിന്റെ ഭാഗമായി പല പെൺകുട്ടികളും മതംമാറ്റപ്പെടുന്നു. മുസ്ലിങ്ങൾ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് വ്യക്തമാക്കിയത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ട്. മുസ്ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട് ഹലാൽ വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് വിശദമാക്കി.

ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. നാം ഒരുപാട് വൈകിപ്പോയി. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.