അമേരിക്കയുമായി സഹകരിച്ച അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവുമായി താലിബാന്‍ !

കാബൂള്‍: അമേരിക്കയുമായി സഹകരിച്ച മുന്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് താലിബാന്‍. സര്‍ക്കാര്‍ ജീവനക്കാര്‍, നിയമനിര്‍മ്മാതാക്കള്‍ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് താലിബാന്റെ ഉത്തരവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്ന്, അമേരിക്കയുമായി ബന്ധപ്പെട്ട് മുമ്പ് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകളുടെ പട്ടിക സ്വകാര്യബാങ്കുകള്‍ക്ക് താലിബാന്‍ നല്‍കി. മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ അഫ്ഗാനിലെ മുന്‍ മന്ത്രിമാര്‍, ഡെപ്യൂട്ടികള്‍, എംപിമാര്‍, മേയര്‍മാര്‍ എന്നിവരുടെയും ഉള്‍പ്പെടും.

താലിബാന്‍ ആക്രമണത്തിന് പിന്നാലെ പൂട്ടിയിട്ടിരുന്ന കാബൂളിലെ ബാങ്കുകള്‍ ഉടന്‍ തുറക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, അമേരിക്കയുമായി ബന്ധപ്പെട്ട് കിടക്കുന്ന അഫ്ഗാന്‍ ഫണ്ടുകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. ഇതോടെ കോടിക്കണക്കിന് പണമാണ് താലിബാന് നഷ്ടപ്പെട്ടത്. അഫ്ഗാന് വേണ്ടി നീക്കി വച്ചിരുന്ന 440 മില്യണ്‍ ഡോളര്‍ ഫണ്ട് ഐഎംഎഫും തടഞ്ഞിരുന്നു.