കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി ക്യൂബ; കുത്തിവെച്ചത് തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ

ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത്. രണ്ട് വയസു മുതലുള്ള കുട്ടികൾക്കാണ് ക്യൂബയിൽ വാക്‌സിൻ നൽകി തുടങ്ങിയത്. എത്രയും വേഗം വാക്‌സിനേഷൻ നടപടികൾ പൂർത്തികരിക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളിലെ വാക്‌സിനേ്ഷൻ പൂർത്തീകരിക്കമമെന്നാണ് ക്യൂബ പദ്ധതിയിടുന്നത്. ഒക്ടോബർ അവസാനത്തോടെ തുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്ത തദ്ദേശീയമായി നിർമ്മിച്ച വാക്‌സിനാണ് ക്യൂബയിൽ കുട്ടികൾക്ക് നൽകുന്നതെന്നാണ് വിവരം. അതേസമയം കുട്ടികൾക്ക് നൽകിത്തുടങ്ങിയ വാക്‌സിനുകൾ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയതാണെന്നും മികച്ച രോഗ പ്രതിരോധശേഷി നൽകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തി 92 ശതമാനത്തിന് മുകളിലാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ചൈന, യുഎഇ, വെനസ്വേല തുടങ്ങിയവ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചെറിയ കുട്ടികൾക്കുള്ള കുത്തിവയ്പ്പ് ഉടൻ ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളും കുട്ടികൾക്കുളള വാക്‌സിനേഷൻ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം.