തിരുവനന്തപുരം: മുൻമന്ത്രി ജി സുധാകരനെതിരെ സിപിഎം കടുത്ത നടപടികൾ സ്വീകരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. സുധാകരനെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പേരിൽ ശാസിക്കുക മാത്രമെ ചെയ്യൂവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
സിപിഎമ്മിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മുൻ മന്ത്രി ജി.സുധാകരനെ നേരിട്ടു കുറ്റപ്പെടുത്തുന്ന പരാമർശമാണുള്ളത്. എന്നാൽ അതിനെ പാർട്ടി അത്ര ഗൗരവത്തോടെ എടുത്തിട്ടില്ലെന്നാണ് സൂചന. റിപ്പോർട്ടിന്റെ ഉള്ളടക്കം ഉൾപ്പെടുത്തി തയാറാക്കിയ ‘പാർട്ടി കത്തിൽ’ സുധാകരനെതിരെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പരാമർശം ഒഴിവാക്കി.
തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ചില സംഘടനാ വിഷയങ്ങൾ ഉയർന്നു വന്നുവെന്നും അവിടെ തെരഞ്ഞെടുപ്പു വിജയം ഉറപ്പിക്കുന്നതിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ജി.സുധാകരന്റെ ഭാഗത്തു നിന്നുണ്ടായെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും പരിമിതികളുണ്ടായെന്നും ഈ വീഴ്ചകൾ സംസ്ഥാനകമ്മിറ്റി പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.
അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ഉണ്ടായി എന്നു മാത്രമാണ് പാർട്ടി കത്തിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് സുധാകരന് തുണയായതെന്നാണ് റിപ്പോർട്ടുകൾ. ആലപ്പുഴ എംപി എഎം ആരിഫിന്റെ നേതൃത്വത്തിലാണ് സുധാകരനെതിരെ നീക്കം നടന്നത്. ഇതിനെ മന്ത്രി സജി ചെറിയാൻ ആദ്യ ഘട്ടത്തിൽ പൂർണ്ണമായും പിന്തുണച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. സുധാകരൻ സിപിഎം സംസ്ഥാന സമിതി അംഗമായി തുടരുമെന്നും കീഴ് ഘടകത്തിലേക്ക് തരം താഴ്ത്തില്ലെന്നുമുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

