കരുണാകരനെ മുന്നില്‍ നിന്നും ആന്റണിയെ പിന്നില്‍ നിന്നും കുത്തി, എല്ലാ കളികള്‍ക്കും ഒരവസാനമുണ്ട്; ഉമ്മന്‍ചാണ്ടിക്കെതിരെ ജയശങ്കര്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. കരുണാകരനെ മുന്നില്‍ നിന്നും ആന്റണിയെ പിന്നില്‍ നിന്നും കുത്തിയെന്നും, കുഞ്ഞാലിയെ മുന്‍നിര്‍ത്തി ചെന്നിത്തലയെ ഒതുക്കിയെന്നും, ചെന്നിത്തലയല്ല സതീശന്‍, മുല്ലപ്പളളിയല്ല സുധാകരന്‍, ആന്റണിയല്ല വേണുഗോപാല്‍ തുടങ്ങി പരോക്ഷമായി കടുത്ത വിമര്‍ശനമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തന്റെ ഫേസ്ബുക്കിലൂടെ ജയശങ്കര്‍ ഉന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘ഇല പൊഴിയും ശിശിരം..

കരുണാകരനെ മുന്നില്‍ നിന്നും ആന്റണിയെ പിന്നില്‍ നിന്നും കുത്തി, കുഞ്ഞാലിയെ മുന്‍നിര്‍ത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികള്‍ക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തില്‍ പറഞ്ഞത് വെറുതെയല്ല.

ചെന്നിത്തലയല്ല സതീശന്‍, മുല്ലപ്പളളിയല്ല സുധാകരന്‍; ആന്റണിയല്ല വേണുഗോപാല്‍. ഹൈക്കമാന്റിലും ലോ കമാന്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും.

കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു- തിരുവഞ്ചൂര്‍, പിടി തോമസ്, ബെന്നി ബെഹനാന്‍ എന്നുവേണ്ട സിദ്ദിഖും വിഎസ് ജോയിയും വരെ പുതിയ മേച്ചില്‍ പുറം തേടിപ്പോയി. കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാള്‍?’