കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ് ! ആര്‍എസ്പിക്കും സ്വന്തം സുരക്ഷിതത്വം നോക്കേണ്ടിവരുമെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ഡിഡിസി അധ്യക്ഷന്മാരുടെ ലിസ്റ്റ് സംബന്ധിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ്് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.

പുനഃസംഘടയ്ക്ക് ശേഷവും കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് വിധിയെഴുതുന്നില്ല, ഒരു കാര്യം മനസിലാക്കേണ്ടത് കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്. അതില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണം. മുക്കും എന്ന് നിലപാട് സ്വീകരിക്കരുത്. അത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, ഒരു മുങ്ങുന്ന കപ്പലില്‍ അറിയാതെ എങ്കിലും നില്‍ക്കാം. മുക്കുന്നു എന്ന ബോധ്യപ്പെട്ടാല്‍ ആരെങ്കിലും നില്‍ക്കാന്‍ തയ്യാറാവുമോ എന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.

മാത്രമല്ല, രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടതിന്റെ ആശ്യകത തിരിച്ചറിഞ്ഞാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. അവരുടെ നേതാക്കള്‍ക്ക് ഇതൊന്നും ബോധ്യമാവുന്നില്ല. ഇന്ത്യയുടെ മറ്റിടങ്ങളില്‍ ആ പാര്‍ട്ടി സംവിധാനം എങ്ങനെയാണ് ഇല്ലാതായത് എന്ന് പഠിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയിട്ടും പഠിക്കാന്‍ തയ്യാറാവുന്നില്ല. താന്‍ പറയുന്നത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, യുഡിഎഫിന് വോട്ട് ചെയ്യുന്നവരുടെ വികാരമാണ്. ഗ്രൂപ്പ് ചില നേതാക്കള്‍ക്ക് മാത്രമാണ്. മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാല്‍ സ്വന്തം സുരക്ഷിതത്വം ആര്‍എസ്പിക്കും നോക്കേണ്ടിവരുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.