ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ലോകത്ത് ഏത് കോണിൽ പ്രതിസന്ധിയുണ്ടായാലും അവരെ രക്ഷിക്കാനുള്ള കരുത്ത് ഇന്ന് ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിലെ രക്ഷാ ദൗത്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അഫ്ഗാനിസ്താനിൽ കുടുങ്ങിയ നൂറ്കണക്കിന് ഇന്ത്യക്കാരെ ഓപ്പറേഷൻ ദേവി ശക്തിയിലൂടെ നാട്ടിലേക്ക് തിരികെയെത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഫ്ഗാനിസ്താനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ശരി ഇന്ത്യയുടെ ഇടപെടൽ ഇന്ന് ലോകത്തിന് മുന്നിൽ തെളിവായിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജാലിയൻ വാലാ ബാഗിന്റെ നവീകരച്ച സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. ജാലിയൻവാലാ ബാഗ് സാമാരകത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഒരു രാജ്യത്തിനും ജാലിയൻ വാലാബാഗിന്റെ ചരിത്രം മറക്കാൻ കഴിയുന്ന ഒന്നല്ലെന്ന് അദ്ദേഹം വിശദമാക്കി.
വിഭജനകാലത്ത് രാജ്യം ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നോക്കിയാൽ നമുക്ക് കാണാൻ കഴിയും പ്രത്യേകിച്ച് പഞ്ചാബിൽ. ഇന്ത്യയുടെ ചരിത്രത്തിൽ ജാലിയൻവാലാ ബാഗിന്റെ പ്രസക്തി വളരെ വലുതാണെന്നും ഭഗത് സിംഗിനെപ്പോലെയുള്ളവർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ ഊർജ്ജം പകർന്ന സ്മാരകമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഗോത്ര വർഗ സമൂഹത്തേയും മോദി പ്രശംസിച്ചു. ചരിത്ര പുസ്തകങ്ങളിൽ അവരുടെ സംഭാവനകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയതായി കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

