ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താൻ സെറോ സർവേ; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താൻ വേണ്ടി സെറോ സർവേ നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. കോവിഡ് ബാധ, വാക്‌സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താനാണ് സർക്കാർ സർവേ നടത്തുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് സർക്കാരിന്റെ നേതൃത്വത്തിൽ സെറോ സർവേ സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ ഐസിഎംആർ സെറോ സർവേ നടത്തിയിട്ടുണ്ട്. 42.7% ആണ് ഐ.സി.എം.ആർ നടത്തിയ സെറോ സർവേയിൽ കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തു. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18 വയസിന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 – 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലും പഠനം നടത്തും.