നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് ബാധിച്ചത് നൂറിലധികം പേർക്ക്; ആശങ്കയിലായി ജീവനക്കാർ

തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് ബാധിച്ചത് നൂറിലധികം പേർക്ക്. ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ നിയമസഭ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കോവിഡ് പടർന്നു പിടിക്കുന്ന ഗുരുതര സാഹചര്യം ഉണ്ടായതെന്ന് കത്തിൽ വിശദമാക്കുന്നു.

രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും വിഷയത്തിൽ വേണ്ട തുടർനടപടികൾ സ്വീകരിക്കാത്തതാണ് ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടാകാൻ കാരണം. ജിവനക്കാരുടെ കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുൻനിർത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭാ സമിതി യോഗങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ ജീവനക്കാർ ആശങ്കയിലാണെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നു.