താലിബാന്റെ കീഴില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും, അഫ്ഗാന്റെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമെന്ന് വിദേശകാര്യ മന്ത്രി !

ന്യൂഡല്‍ഹി: താലിബാന്റെ പിടിയിലായ അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. കഴിയാവുന്നത്ര ആളുകളെയും ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, അഫ്ഗാനിലെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും രാജ്യത്ത് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് പറഞ്ഞ താലിബാന്‍ വാക്ക് പാലിക്കുന്നില്ലെന്നും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയിലാണ് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നത്. എല്ലാവിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാവണം രാജ്യത്ത് ഉണ്ടാവേണ്ടതെന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറാകുന്നില്ലെന്നാണ് ജയ്ശങ്കര്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ കക്ഷി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ശരത് പവാര്‍, എച്ച്.ഡി.ദേവഗൗഡ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ഇന്ത്യക്കാരെ ഇതിനോടകം അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. താലിബാനില്‍ നിന്നും രക്ഷനേടാന്‍ 15000ത്തിലധികം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.