ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന് താക്കീത് നൽകി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകർക്ക് നിർദ്ദേശം നൽകണമെന്നാണ് അമരീന്ദർ സിംഗ് നൽകിയ താക്കീത്. കശ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ മാലി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവനകൾ ഇന്ത്യയുടേയും കോൺഗ്രസിന്റേയും പ്രഖ്യാപിത നിലപാടിനോടു തികച്ചും തെറ്റായതും വിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തതയോ അറിവോ ഇല്ലാത്ത കാര്യങ്ങളിൽ സംസാരിക്കരുതെന്നും പറഞ്ഞതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്ക് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദുവിന്റെ മറ്റൊരു ഉപദേശകനായ പ്യാരേ ലാൽ ഗാർഗിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മാലി പറഞ്ഞത് പാകിസ്താൻ പറയുന്ന കാര്യങ്ങളാണെന്നും ഇത് ദേശവിരുദ്ധമായ പ്രസ്താവനയാണെന്നുമാണ് അമരീന്ദർ സിംഗിന്റെ ആരോപണം. പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ പഞ്ചാബികൾക്കും ഇന്ത്യക്കാർക്കും അറിയാം. പാക് പിന്തുണയുള്ള സംഘടകൾ ദിവസവും നമ്മുടെ സൈനികരെ ആക്രമിക്കുന്നു. പഞ്ചാബിലേക്ക് മയക്കുമരുന്ന് കയറ്റിവിടുന്നുവെന്നും ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള പ്രതിരോധം തുടരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

