അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്നവർക്ക് ആശ്വാസമായി ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം

modi

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ അഫ്ഗാനിലെ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമായി ഇന്ത്യ. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പാസാക്കിയത് അഫ്ഗാനിലെ ന്യൂനപക്ഷങ്ങൾക്ക് താങ്ങാവുകയാണ്. ഇന്ത്യ പൗരത്വ ഭേദഗതി നിയമം പാസാക്കിയത് ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് നേടുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. അഫ്ഗാനിസ്താൻ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടുന്നതിനുള്ള നിർബന്ധിത താമസ കാലയളവ് 11 വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിന് വേണ്ടി പാർലമെന്റിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത് വലിയ ബഹളങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ അഫ്ഗാനിസ്താനിൽ താലിബാൻ വീണ്ടും നിയന്ത്രണം കൊണ്ടുവരുമ്പോൾ അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ് മതക്കാരുടെ അവസ്ഥ വീണ്ടും ചർച്ചയാവുകയാണ്. അമ്പത് വർഷങ്ങൾക്ക് മുൻപ് അതായത് 1970 ൽ അഫ്ഗാനിസ്ഥാനിൽ രണ്ട് ലക്ഷത്തോളം സിക്കുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത് 700 പേരായി ചുരുങ്ങി.

സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി 1992 ഓടെ മതതീവ്രവാദികൾ ഭരണം പിടിച്ചെടുത്തതോടെയാണ് ന്യൂനപക്ഷങ്ങളുടെ ദുരതിങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കൻ സഹായത്തോടെ ഗുൽബുദ്ദീൻ ഹെക്മത്യാർ 1992 ൽ കാബൂൾ പിടിച്ചടക്കി. തുടർന്നുണ്ടായ ആക്രമണങ്ങളിൽ നിന്നും രക്ഷതേടി സിഖുകാരും ഹിന്ദുക്കളും അഫ്ഗാനിൽ നിന്നും പലായനം ചെയ്യാൻ ആരംഭിച്ചു. 1992 മുതൽ സിഖുകാരെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദു സിഖ് മതക്കാരുടെ എണ്ണമെടുത്താൽ എഴുന്നൂറ് പേർ മാത്രമാവും അവശേഷിക്കുക. ഇതിൽ നൂറോളം കുടുംബങ്ങൾ സിഖ്കാരുടേതാണ്. ഇപ്പോഴും ഗുരുദ്വാരകളിൽ ഇടയ്ക്കിടെ ബോംബാക്രമണം ഉണ്ടാവാറുണ്ട്. 1990 കളുടെ തുടക്കം വരെ, അഫ്ഗാനിസ്ഥാനിൽ അറുപത്തിമൂന്ന് ഗുരുദ്വാരകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കഷ്ടിച്ച് പത്തെണ്ണം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.