ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിച്ച് കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ ദേശീയയോഗം; അണിയറയില്‍ സോണിയ ഗാന്ധി !

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വിശാല പ്രതിപക്ഷം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ യോഗം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡല്‍ഹിയില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ദേശീയയോഗം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുട ഉന്നത നേതാക്കളും ബിജെപി സഖ്യമില്ലാത്ത സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാരുമാണ് യോഗത്തില്‍ സമ്മേളിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിന്റെ പ്രതിശ്ചായയും പിന്തുണയും കുറയ്ക്കുവാന്‍ വിവിധ പ്രശ്‌നങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് പാര്‍ട്ടികളുടെ ലക്ഷ്യം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ക്ക് യോഗത്തിലേയ്ക്ക് ക്ഷണമുണ്ട്. കൂടാതെ ഇടതുപാര്‍ട്ടികളും ബിഎസ്പിയും ആര്‍ജെഡിയും നാഷണല്‍ കോണ്‍ഫറന്‍സും യോഗത്തില്‍ പങ്കെടുക്കും. അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ക്ഷണമില്ല.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കൊവിഡ് 19 മഹാമാരിയ്‌ക്കെതിരായ പോരാട്ടം, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഒറ്റക്കെട്ടായി പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ഒത്തുചേരല്‍.

കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലും പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു ചേര്‍ക്കാനുള്ള സോണിയ ഗാന്ധിയുടെ ശ്രമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.