ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ല; ടി20 കളിക്കുമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്

കാബൂള്‍: അഫ്ഗാനിലുണ്ടായ ഭരണമാറ്റം രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലന്ന് ക്രിക്കറ്റ് ബോര്‍ഡ്. താലിബാന്റെ ഭാഗത്തുനിന്നും ക്രിക്കറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ പിടിയിലായതിന് പിന്നാലെയാണ് പ്രതികരണവുമായി ബോര്‍ഡ് രംഗത്തെത്തിയത്.

അഫ്ഗാന്‍ ക്രിക്കറ്റ് ടീമംഗങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ്് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി പറഞ്ഞു.

‘ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം സുഖമമാണ്. മുമ്പും അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഷെഡ്യൂള്‍ അനുസരിച്ച് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കും.’ ഹമീദ് ഷിന്‍വാരി പറഞ്ഞു

അതേസമയം, അഫ്ഗാനിസ്ഥാന്റെ പ്രധാന കളിക്കാരായ റഷിദ് ഖാനും, മുഹമ്മദ് നബിയും രാജ്യത്തില്ല. റാഷീദ് ഖാന്‍ ഇംഗ്ലണ്ടിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്.

നബി ദുബായിലുമാണ്. അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ലോക നേതാക്കള്‍ മുന്നോട്ട് വരണമെന്ന് ആഗസ്റ്റ് 11ന് നബി ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഐപിഎല്‍ കളിക്കുമെന്നാണ് പ്രാഥമിക വിവരം.