ട്രാന്‍സ്ജന്‍ഡേഴ്‌സിന് തുടര്‍വിദ്യാഭ്യാസവും, സ്‌കോളര്‍ഷിപ്പും, രാജ്യത്തിന് മാതൃകയായി കേരളം !

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.എല്ലാ ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല അറിയിച്ചു.

2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സുകളില്‍ പഠിക്കുന്ന 100 ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്.

നാലാം തരം തുല്യതാകോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് 1000 രൂപ വീതം നാല് മാസവും, ഏഴാം തരത്തിന് 1000 രൂപ വീതം എട്ട് മാസവും, പത്താം തരത്തിന് 1000 രൂപ വീതം പത്ത് മാസവും, ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ക്ക് 1250 രൂപ വീതം പത്ത് മാസവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.

2018 മുതലാണ് ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്. മുന്‍പ് രണ്ട് ബാച്ചുകളിലായി 158 ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു.

രാജ്യത്ത് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനു പ്രത്യേക തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും, സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്നത് കേരളത്തില്‍ മാത്രമാണെന്നത് അഭിമാനകരമാണ്.