ആകെ ഉള്ളത് ഒറ്റ ഒഴിവ്; മിൽമ അധികൃതരുടെ പിഴവ് കാരണം ജോലി തേടിയെത്തിയത് ആയിരങ്ങൾ

കൊല്ലം: മിൽമ അധികൃതരുടെ അനാസ്ഥയെ തുടർന്ന് കൊല്ലം തേവള്ളിയിലെ ഡയറിക്ക് മുൻപിൽ ജോലി തേടി എത്തിയത് ആയിരങ്ങൾ. താൽക്കാലിക ഡ്രൈവറുടെ ഒരു ഒഴിവിലേക്കുള്ള അഭിമുഖത്തിലേക്കാണ് ഇത്രയധികം പേർ എത്തിയത്. താത്ക്കാലിക ഡ്രൈവറുടെ പോസ്റ്റിൽ എത്ര ഒഴിവുകളുണ്ടെന്ന കാര്യം അപേക്ഷകരെ ക്ഷണിച്ച് കൊല്ലം മിൽമാ ഡയറി നൽകിയ പത്രപരസ്യത്തിൽ വ്യക്തമാക്കിയിരുന്നില്ല.

ഈ അനാസ്ഥ കാരണം കോവിഡ് കാലത്ത് അഭിമുഖത്തിനായി തടിച്ചുകൂടിയത് ആയിരത്തോളം ഉദ്യോഗാർത്ഥികളായിരുന്നു. മറ്റു ജില്ലകളിൽ നിന്നുള്ളവരടക്കം ഇന്നലെ പുലർച്ചെ മുതൽ അഭിമുഖത്തിനായി ഡയറിക്ക് മുൻപിൽ എത്തിയിരുന്നു. അതേസമയം സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആറ് മാസത്തേക്കാണ് നിയമനമെന്ന് പലരും അറിഞ്ഞത് ഇവിടെ എത്തിയ ശേഷമാണ്. മണിക്കൂറുകളോളം അഭിമുഖത്തിനായി കാത്തുനിന്ന ഉദ്യോഗാർത്ഥികൾ ഒടുവിൽ മിൽമയുടെ ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.