ബാഡ്മിന്റണില്‍ സിന്ധു പതറി; സെമിയില്‍ തോല്‍വി, ഇനി വെങ്കലത്തിനായി മത്സരിക്കും

ടോക്കിയോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ബാഡ്മിന്റണ്‍ താരം പി. വി സിന്ധു ലോക ഒന്നാം റാങ്കുകാരിക്ക് മുന്നില്‍ മുട്ടുകുത്തി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍ ചൈനീസ് തായ് പേയ്യുടെ തായി സൂ യിംഗാണ് സിന്ധുവിനെ സെമിയില്‍ വീഴ്ത്തിയത്. 21-18,21-12 നായിരുന്നു ചൈനീസ് താരത്തിന്റെ വിജയം.

ഒരു ഗെയിമും നഷ്ടപ്പെടുത്താതെ സെമിവരെയെത്തിയ സിന്ധു കരുത്തയായ എതിരാളിക്ക് മുന്നില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തന്നെ അടിയറവു പറയുകയായിരുന്നു. ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ സിന്ധുവിനെതിരെ വ്യക്തമായ മുന്‍തൂക്കം ഉള്ള താരമാണ് യിംഗ്. കഴിഞ്ഞതവണ റിയോയില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് പകരം വീട്ടല്‍ കൂടിയായി ചൈനീസ് താരത്തിന് ഈ വിജയം.

സിന്ധു ഇനി വെങ്കല മെഡലിനായി മത്സരിക്കും. ഇന്ന് വൈകിട്ട് 5ന് ചൈനയുടെ ഹീ ബിന്‍ജിയാവോയെയാണ് സിന്ധുവിന് നേരിടേണ്ടത്.