പെഗാസസ് ഫോൺ ചോർത്തലിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ്; സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്നും സുതാര്യമായ അന്വേഷണം നടത്തിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ജോൺ ബ്രിട്ടാസ് ഹർജിയിൽ പറയുന്നു. അഭിഭാഷക രശ്മിത രാമചന്ദ്രൻ വഴിയാണ് ജോൺ ബ്രിട്ടാസ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര, ഐടി, വാർത്തവിനിമയ മന്ത്രാലയങ്ങളെ എതിർ കക്ഷിയാക്കിയാണ് ബ്രിട്ടാസ് റിട്ട് ഹർജി സമർപ്പിച്ചത്

പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നടന്ന ചോർത്തലിന് രണ്ട് മാനങ്ങൾ ഉണ്ട്. ഒന്നുകിൽ കേന്ദ്ര സർക്കാരിന്റെ ഏജൻസികളാണ് ഫോൺ ചോർത്തൽ നടത്തിയിരിക്കുന്നത്. പൊതുപണം എടുത്ത് അനധികൃതമായി രാഷ്ട്രീയ നേതാക്കളുടേത് ഉൾപ്പടെയുള്ള ഫോൺ ചോർത്തിയത് അനുവദിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിദേശ ഏജൻസികളാണ് ഫോൺ ചോർത്തിയതെങ്കിൽ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണ്. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടേണ്ട മന്ത്രി പെഗാസസ് നിർമ്മാതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ. ഗ്രൂപ്പിനെതിരെ വാട്‌സ്ആപ്പും ഫേസ്ബുക്കും കാലിഫോർണിയ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസിൽ പെഗാസസ് ഉപയോഗിച്ച് പല രാജ്യങ്ങളിലും നിരീക്ഷണം നടത്തുന്നതായി എൻ.എസ്.ഒ. ഗ്രൂപ്പ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഹർജിയിൽ വിശദമാക്കിയിട്ടുണ്ട്.