ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണ നിരക്ക് ഇരട്ടിയായേക്കാൻ സാധ്യത. മരണങ്ങളുമായി ബന്ധപ്പെട്ടുള്ള ദേശീയ ആരോഗ്യമിഷന്റെ കണക്കുകൾ അനുസരിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് മരണപ്പെട്ടത് എട്ട് ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിൽ നാല് ലക്ഷത്തിലധികം വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്. പനിയും ശ്വാസ തടസവും മൂലമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത്. അതിനാൽ ഇത് കോവിഡ് മരണമാകാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അങ്ങനെയാണെങ്കിൽ മരണസംഖ്യ ഇരട്ടിയായേക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
രാജ്യത്ത് ഇതുവരെ നാല് ലക്ഷത്തിലധികം പേരാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം 1,68,927 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

