ട്വിറ്ററിന് പകരം ഗെറ്റർ; പുതിയ സോഷ്യൽ മീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ട്രംപും ടീമും

വാഷിംഗ്ടൺ: ട്വിറ്ററിന് പകരമായി സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗെറ്റർ എന്ന പേരിലാണ് ട്രംപിന്റെ ടീം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്. ട്രംപിന്റെ മുൻ വക്താവായിരുന്ന ജേസൺ മില്ലറാണ് ഗെറ്ററിനെ നയിക്കുന്നത്. ട്വിറ്ററിന് സമാനമായ രീതിയിൽ തന്നെയാണ് ഗെറ്ററെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജൂലൈ ഒന്നിനായിരുന്നു ഗെറ്ററിന്റെ ലോഞ്ചിംഗ്. ജൂലൈ നാലിന് പ്രാദേശിക സമയം 10 മണിയ്ക്കാണ് ഔദ്യോഗികമായി ഗെറ്റർ പ്രവർത്തനം ആരംഭിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തമായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

പിന്നീട് ട്രംപിന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഗെറ്റർ അക്കൗണ്ട് വഴി ട്രംപ് ഉടൻ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകുമെന്നാണ് ട്രംപ് അനുകൂലികൾ പ്രതീക്ഷിക്കുന്നത്.

‘റദ്ദാക്കൽ സംസ്‌കാരത്തെ ചെറുക്കുക, സാമാന്യബുദ്ധിയെ പ്രോത്സാഹിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, സമൂഹമാധ്യമ കുത്തകകളെ വെല്ലുവിളിക്കുക, ആശയങ്ങളുടെ യഥാർഥ വിപണി സൃഷ്ടിക്കുക’ എന്നിവയാണ് ഗെറ്റർ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി പറയുന്നത്. അതേസമയം ട്രംപിനെ പരിഹസിച്ച് രംഗത്തെത്തുന്നവരും ഉണ്ട്.