തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വാണിയംപാറയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടർന്ന് ഡ്രൈവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലടച്ചവർ ഇന്നെവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു കെ സുധാകരന്റെ പ്രതികരണം.
കോടികളുടെ വനം കൊള്ളയാണ് സർക്കാർ ഒത്താശയോടെ കേരളത്തിൽ നടന്നത്. വനം കൊള്ളക്ക് കൂട്ടുനിന്ന റെവന്യൂ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെയും അതിന് വഴിയൊരുക്കിയ മന്ത്രിമാർക്കെതിരെയും ചെറുവിരൽ അനക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ. അനേകായിരം കോടികളുടെ കള്ളക്കടത്തിൽ നിന്ന് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകർക്കും ആദിവാസികൾക്കും എന്ന വ്യാജേനെ വിവാദ ഉത്തരവിറക്കിയവർക്കെതിരെ ആദിവാസി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ സർക്കാർ ഇനിയും മടിച്ച് നില്കുന്നത് എന്തുകൊണ്ടാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാവപെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കാൻ ആവേശം കാട്ടിയവർ 200 വർഷം പഴക്കമുള്ള നമ്മുടെ വനസമ്പത്ത് അനധകൃതമായി മുറിച്ച് മാറ്റി വിൽപ്പന നടത്തിയപ്പോൾ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷത്തിരിക്കുമ്പോഴടക്കം ഇടതുപക്ഷത്തിനകത്തെ നയവ്യതിയാനങ്ങളെയും സിപിഎം സ്വീകരിച്ചുപോന്നിരുന്ന പല നിലപാടുകളെയും തിരുത്താൻ ശ്രമിച്ചിട്ടുള്ളവരാണ് സിപിഐ. ശ്രമങ്ങളൊക്കെയും വിഫലമാകുമ്പോളും തിരുത്തൽവാദ പ്രസ്ഥാനം തളരാതെ തങ്ങളുടെ നിലപാടുകളുമായി മുന്നേറിയിരുന്നതുമാണ്. വല്യേട്ടൻ കണ്ണുമിഴിക്കുമ്പോൾ ചോർന്നുപോകുന്നതായിരുന്നെങ്കിലും പല വിഷയങ്ങളിലും ന്യായമായ നിലപാട് പറയാൻ അന്ന് സിപിഐക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ അഴിമതിയാണ് ആധുനികകാലത്തെ ഇടതുപക്ഷത്തിന്റെ അടിസ്ഥാനശിലയെന്ന് സിപിഐക്ക് വന്ന തിരിച്ചറിവിൽ നിന്നാണ് ഇപ്പോൾ അഴിമതിയല്ല, കൊള്ള തന്നെ നടത്താൻ അവർ തീരുമാനിക്കുന്നതെന്നാണ് നാം മനസിലാക്കേണ്ടത്.
എൽഡിഎഫിൽ നിന്ന് സിപിഎമ്മിനെ തിരുത്തി യഥാർത്ഥ ഇടതുപക്ഷമാകാൻ പദ്ധതിയിട്ടിരുന്നവർ ഇന്ന് എൽഡിഎഫിൽ നിന്ന് സിപിഎമ്മിനൊപ്പം മത്സരിച്ച് അഴിമതി നടത്തുന്നവരായി പരിണമിച്ചിരിക്കുന്നു. ഇത് ഒരുപക്ഷേ ശരിക്കുള്ള ഇടതുപക്ഷ നവോഥാനമായി കാലം അടയാളപ്പെടുത്തിയേക്കാം. കമ്മ്യൂണിസ്റ്റ് തിരുത്തൽവാദികളെ ആര് തിരുത്തും എന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും വനം കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അവസാനത്തെ കുറ്റക്കാരനും ശിക്ഷിക്കപ്പെടും വരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ സമരമാർഗങ്ങളുമായി യുഡിഎഫ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

