തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പിണറായി സർക്കാർ ഖജനാവിൽ നിന്ന് 1 കോടി രൂപ ചെലവഴിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എമ്മിന്റെ കാര്യപരിപാടിയെന്ന് അദ്ദേഹം വിമർശിച്ചു.
ബംഗാളിലും ത്രിപുരയിലും ഇതേ കാര്യപരിപാടിയായിട്ടായിരുന്നു സിപിഎമ്മിന്റെ പ്രയാണം. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോൾ സി.പി.എം കൊടി പോലും കാണാനില്ല എന്ന സ്ഥിതിയിലായി. പിണറായി സർക്കാരിന് അധികാര തിമിരം ബാധിച്ചിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിൽ, ടി.പി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടി കരഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, രണ്ടാം പിണറായി സർക്കാരിൽ, കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് മുന്തിയ പരിഗണന നൽകി ആശുപത്രി നിയമനം നൽകിയ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവർ പിണറായിയുടെ കീഴിൽ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
എന്തൊരു കരുതൽ ?
പിണറായി സർക്കാർ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശമെന്ത്? യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ ചെറുപ്പക്കാരെ ദാരുണമായി കൊലപ്പെടുത്തിയ സി.പിഎം നേതാക്കളായ ലംബോധരൻ അടക്കമുള്ള 3 പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നീയമനം നൽകിയതു വഴി കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം എന്ന് വ്യക്തം.
പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പിണറായി സർക്കാർ ഖജനാവിൽ നിന്ന് 1 കോടി രൂപ ചെലവഴിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എമ്മിന്റെ കാര്യപരിപാടി. ബംഗാളിലും ത്രിപുരയിലും ഇതേ കാര്യപരിപാടിയായിട്ടായിരുന്നു ഇവരുടെ പ്രയാണം. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോൾ സി.പി.എം കൊടി പോലും കാണാനില്ല എന്ന സ്ഥിതിയിലായി.
അധികാര തിമിരം ബാധിച്ചിരിക്കുന്നു പിണറായി സർക്കാരിന്. ഒന്നാം പിണറായി സർക്കാരിൽ , ടി.പി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടി കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, രണ്ടാം പിണറായി സർക്കാരിൽ , കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് മുന്തിയ പരിഗണന നൽകി ആശുപത്രി നിയമനം നൽകിയ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് . നമ്മുടെ ആരോഗ്യമന്ത്രിമാർ പിണറായിയുടെ കീഴിൽ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണ്.
നിങ്ങളെ തെരഞ്ഞെടുത്ത പ്രബുദ്ധരായ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓർമിപ്പിക്കുന്നു.

