ഇടുക്കി പാക്കേജിനായിരിക്കും പ്രഥമ പരിഗണന നൽകുക; മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കി പാക്കേജിനായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഇടുക്കിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയുടെ മന്ത്രിയെന്ന നിലയിൽ ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം. ഭൂപതിവ് വിഷയത്തിലും പട്ടയ പ്രശ്‌നങ്ങളിലും ഇടത് സർക്കാർ ഉടൻ തീരുമാനം ഉണ്ടാക്കും. ജില്ലയിൽ നിരവധി വികസനം കൊണ്ടുവന്ന എംഎം മണിയുടെ പാത പിന്തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ കട്ടപ്പനയിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി ആറ് മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ഇടുക്കി പാക്കേജ്. ഇടുക്കിയുടെ സമഗ്ര വികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പാക്കേജെന്നാണ് പദ്ധതി പ്രഖ്യാപന വേളയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നത്. കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.