രാജ്യത്തെ ആദ്യത്തെ പ്രാദേശിക ട്രെയിൻ സർവീസ് റാപിഡെക്സിന് തുടക്കം കുറിക്കുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ പ്രാദേശിക ട്രെയിൻ സർവീസ് റാപിഡെക്സിന് തുടക്കം കുറിക്കുന്നു. റാപിഡെക്‌സിന്റെ പ്രവർത്തനം ഈ മാസം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രാരംഭഘട്ടത്തിൽ 17 കിലോമീറ്റർ വരെയാണ് സർവീസ്.

സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ, എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. ഈ സ്റ്റേഷനുകളിലെ മിക്കവാറും ജോലികൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. അവ പ്രവർത്തനത്തിന് സജ്ജമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സാഹിബാബാദിൽ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെയുള്ള 42 കിലോമീറ്റർ പാതയും പൂർത്തിയായിട്ടുണ്ട്. ദുഹായ് ഡിപ്പോയ്ക്ക് ശേഷം മുറാദ്നഗർ, മോദി നഗർ സൗത്ത്, മോദി നഗർ നോർത്ത്, മീററ്റ് സൗത്ത് എന്നിവ ഉൾപ്പെടുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഭാഗം മുൻഗണനാ അടുത്ത സ്റ്റേഷനായി പരിഗണിക്കുന്നതായിരിക്കും.

അതേസമയം, സർവ്വീസിന് മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ (സിഎംആർഎസ്) സുരക്ഷാ അനുമതികൾ ലഭിച്ചതായി നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻസിആർടിസി) റാപ്പിഡ് റെയിൽ സർവീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. 160 കിലോമീറ്റർ വരെയാകും റാപിഡെക്‌സ് ട്രെയിനിന്റെ പരമാവധി വേഗം.