വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. സിപിഐ നേതാവ് പി രാജുവിന്റെ മൊഴിയാണ് വിജിലൻസ് എടുത്തത്. വിദേശത്ത് നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുനർജനി പദ്ധതി പ്രകാരം മണ്ഡലത്തിൽ വീടുകൾ നിർമ്മിച്ച് നൽകിയില്ലെന്നാണ് വി ഡി സതീശനെതിര രാജു നൽകിയ മൊഴി. പിറവം മണ്ഡലത്തിലെ കോടതി സമുച്ചയ നിർമ്മാണത്തിലും ക്രമക്കേട് നടന്നുവെന്നും രാജു മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ചാണ് രാജുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനധിവാസ പദ്ധതിയായ പുനർജനിക്കായി വിദേശത്ത് നിന്നും പണം ശേഖരിച്ചെന്നും ഇതിൽ അഴിമതി നടന്നുവെന്നുമാണ് വി ഡി സതീശനെതിരെയുള്ള പരാതി. വി ഡി സതീശൻ നടത്തിയ വിദേശ യാത്രയെ കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, പറവൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുൾ സമദിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി.