‘ദ കേരള സ്റ്റോറി’ക്കു പിന്നാലെ വിവാദങ്ങളില്‍ പെട്ട് ’72 ഹൂറെയ്ന്‍’

‘ദ കേരള സ്റ്റോറിക്കു’ പിന്നാലെ സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ സംവിധാനം ചെയ്യുന്ന ’72 ഹൂറെയ്ന്‍’ഉം വിവാദത്തില്‍. സിനിമ മതവിശ്വാസത്തെ വ്രണപ്പെടുത്തുവെന്നും ഇത് നിരോധിക്കണമെന്നുമാണ് മതരാഷ്ട്രീയ നേതാക്കളുടെ ആവശ്യം. ചിത്രം ജൂലൈ ഏഴിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും

അമേരിക്കയില്‍ ഒസാമ ബിന്‍ ലാദന്‍ നടത്തിയ ആക്രമണം മുതല്‍ മുംബൈയില്‍ നടന്ന ഭീകരവാദ ആക്രമണം വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരുണ്ട മുഖം കാണിക്കുന്ന സിനിമയുടെ ടീസര്‍ കുറച്ച് ദിവസം മുമ്ബാണ് പുറത്തിറങ്ങിയത്. ഒസാമ ബിന്‍ലാദന്‍, അജ്മല്‍ കസബ്, യാകൂബ് മേമന്‍, മസൂദ് അസ്ഹര്‍ തുടങ്ങി ഒട്ടേറെ ഭീകരവാദികളെയും ടീസറില്‍ കാണിക്കുന്നു. ലോകമെമ്ബാടും നടക്കുന്ന ഇസ്ലാം ഭീകരത തങ്ങളുടെ വിശ്വാസ പ്രകാരം ദൈവത്തിനായി പോരാടി മരിക്കുന്നവര്‍ക്ക് മരണന്തരം ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ക്കാണ് എന്നാണ് ടീസര്‍ പറയാതെ പറയുന്നത്. ആക്രമണങ്ങള്‍ എല്ലാം 72 ഹൂറികള്‍ക്കല്ലെയെന്നും വീഡിയോ ചോദിക്കുന്നു. പവന്‍ മല്‍ഹോത്രയും ആമിര്‍ ബഷീറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കശ്മീരിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. ഈ സിനിമ തികച്ചും വിവാദപരവും ജനങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണ്. ഈ തലക്കെട്ട് അംഗീകരിക്കില്ല. ഈ സിനിമ പോലും നിരോധിക്കേണ്ടതുണ്ടെന്നും ജമ്മു കശ്മീരിലെ ഗ്രാന്‍ഡ് മുഫ്തി നാസിര്‍ ഉള്‍ ഇസ്ലാം പറഞ്ഞു. വളരെ സെന്‍സിറ്റീവായ ഈ വിഷയത്തില്‍ താന്‍ ഒരു യോഗം വിളിക്കുമെന്ന് അദേഹം പറഞ്ഞു. ഈ വിവാദം പടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്. ഈ വിഷയത്തില്‍ എല്ലാ മുസ്ലീം സംഘടനകളെയും ഒപ്പം നിറുത്തുമെന്നും അദേഹം ദേശീയ മധ്യമത്തോട് പറഞ്ഞു. ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. ഇന്ത്യയില്‍ ജീവിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സമൂഹമാണ് മുസ്ലീങ്ങളെന്നും അവര്‍ക്ക് അന്തസ്സോടെയും ബഹുമാനത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതേ മനോഭാവത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കണമെന്നും നിങ്ങള്‍ മനസ്സിലാക്കണമെന്നും അദേഹം പ്രതികരിച്ചു.