ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ‘ഡിജിറ്റല്‍ പൗരന്‍മാര്‍ക്ക്’ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുബന്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്റര്‍നെറ്റ് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും മറ്റു വിധ്വസംക പ്രവര്‍ത്തനങ്ങളും വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പൗരന്‍മാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയും സര്‍ക്കാര്‍ അനുവദിക്കില്ല. നിലവില്‍ 85 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 2025 ആകുമ്പോഴേയ്ക്കും ഇത് 120 കോടിയായി ഉയരും. ദുരുദ്ദേശ്യത്തോടെ വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന പ്രവണത കൂടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതുകൊണ്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ശക്തമായ നിയമങ്ങള്‍ ആവിഷ്‌കരിക്കും. രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വളരെയധികം വ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ, സൈബറിടത്തില്‍ ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വ്യക്തി വിവര സംരക്ഷണ ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും’- മന്ത്രി വ്യക്തമാക്കി.