‘കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും ബിജെപിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണന’: രാജസേനന്‍

തിരുവനന്തപുരം: സിനിമാ സംവിധായകനും ബി ജെ പി സംസ്ഥാന സമിതിയംഗവുമായ രാജസേനന്‍ സി പി എമ്മിലേക്ക്. ബി ജെ പി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നല്‍കുമെന്ന് രാജസേനന്‍ വ്യക്തമാക്കി.
എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടതിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും കടുത്ത അവഗണനയാണ് ബി ജെ പിയില്‍ നിന്ന് നേരിട്ടത്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഏറ്റവും നല്ല പാര്‍ട്ടി സി പി എം ആണ്. മനസുകൊണ്ട് താനിപ്പോള്‍ സി പി എം ആണ്. ബി ജെ പി സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്’- രാജസേനന്‍ വ്യക്തമാക്കി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി രാജസേനന്‍ മത്സരിച്ചിരുന്നു. 20,294 വോട്ടുകളാണ് അന്ന് നേടിയത്.