‘ലോക കേരള സഭ വരേണ്യ വര്‍ഗത്തിനു വേണ്ടിയുള്ള ധൂര്‍ത്ത്’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകകേരള സഭ അമേരിക്കന്‍ മേഖല സമ്മേളനത്തിലെ പണപ്പിരിവിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

‘ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസികള്‍ക്കോ ഒരു ഗുണവുമില്ല. വരേണ്യ വര്‍ഗത്തിനു വേണ്ടിയുള്ള ധൂര്‍ത്താണിത്. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നല്‍കുന്നത് എന്തിനാണ്? ഈ പിരിവ് ആരു പറഞ്ഞിട്ടാണ്? ബക്കറ്റ് പിരിവ് നടത്തിയ വരുടെ പരിഷ്‌കൃതരൂപമാണ് അമേരിക്കയിലെ പിരിവ്. പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണ്. മുഖ്യമന്ത്രി ഈ പരിപാടിയില്‍ പങ്കെടുക്കരുത്. സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണം’- ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന എ,കെ ബാലന്റെ പരാമര്‍ശത്തിന് മറുപടിയായി ഷോക്ക് ആര്‍ക്ക് അടിപ്പിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചു. പണം പരിക്കുന്നുവെന്ന ആക്ഷേപം പ്രവാസികള്‍ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ടെന്നുമായിരുന്നു എ.കെ ബാലന്‍ പറഞ്ഞത്.