ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ പിടിയിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമാണ്. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും അദ്ദേഹം ഉയർത്തിക്കാട്ടി. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പൊലീസിന്റെ പ്രവർത്തനങ്ങളിൽ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോൾ സർക്കാർ കടുത്ത നിലപാട് എടുത്തു. ജനകീയ സേനയായി പൊലീസ് സേന മാറി. ദുരന്ത ഘട്ടങ്ങളിൽ പൊലീസ് സേന ആശ്വാസമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.