അടിമുടി വീഴ്ച്ച; തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി

തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലുണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് സന്ധ്യ വ്യക്തമാക്കി. സ്ഥലം സന്ദർശിച്ചതിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഫയർ ഫോഴ്‌സ് മേധാവി ഇക്കാര്യം അറിയിച്ചത്.

കെട്ടിടത്തിൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ബ്ലീച്ചിംഗ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടിത്തം ഉണ്ടാകാം. ബ്‌ളീച്ചിംഗ് പൗഡറും ആൽക്കഹോളും കലർന്നാലും തീപിടിത്തം ഉണ്ടാകാം. സാനിറ്റൈസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. വിശദമായ പരിശോധനയിൽ മാത്രമേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് സന്ധ്യ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണ്. സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് സന്ധ്യ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടായത്. തീപിടുത്തത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. സുരക്ഷാജീവനക്കാരൻ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെടുകയും ചെയ്തു.. ആറ്റിങ്ങൾ സ്വദേശി രഞ്ജിത് ആണ് മരിച്ചത്. 32 വയസായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.