തോറ്റ് ക്യാപിറ്റല്‍സ്; പഞ്ചാബിന് ജയം

ഡല്‍ഹി: ഐ.പി.എല്ലില്‍ പഞ്ചാബിനോട് 31 റണ്‍സിന് പരാജയമേറ്റുവാങ്ങി ഡല്‍ഹി കാപിറ്റല്‍സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ ഡല്‍ഹിയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ അവസാനിച്ചു.

നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറാണ് ഡല്‍ഹിയെ തളര്‍ത്തിത്. രാഹുല്‍ ചാഹര്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നതാന്‍ എല്ലിസ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി, രണ്ടുപേരെ പുറത്താക്കി. നായകന്‍ ഡേവിഡ് വാര്‍ണര്‍ ഒഴികെ ബാറ്റര്‍മാരുടെയെല്ലാം പ്രകടനം ദയനീയമായിരുന്നു. 27 പന്തുകളില്‍ 54 റണ്‍സെടുത്ത വാര്‍ണര്‍ പത്ത് ഫോറുകളും ഒരു സിക്‌സും പായിച്ചു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സന്ദര്‍ശകര്‍ 167 റണ്‍സടിച്ചത്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ആറു സിക്‌സും പത്ത് ഫോറുമടക്കമാണ് സിംഗ് സെഞ്ച്വറിയടിച്ചത്. 20 റണ്‍സ് നേടിയ സാം കറണും 11 റണ്‍സ് നേടിയ സിക്കന്തര്‍ റാസയും മാത്രമാണ് ടീമില്‍ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍.

നായകന്‍ ശിഖര്‍ ധവാന്‍ (7), ലിയാം ലിവിങ്സ്റ്റണ്‍(4), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ(5), ഹര്‍പ്രീത് ബ്രാര്‍(2), ഷാരൂഖ് ഖാന്‍ (2) എന്നിങ്ങനെ പേരുകേട്ട ബാറ്റര്‍മാരെല്ലാം വന്നതുപോലെ തിരിച്ചുനടന്നു. നൂറാം ഐ.പി.എല്‍ മത്സരം കളിക്കുന്ന ഇശാന്ത് ശര്‍മ ഡല്‍ഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാന്റെയും ലിവങ്സ്റ്റണിന്റെയും വിക്കറ്റുകളാണ് താരം നേടിയത്. ധവാനെ റൂസ്സോയുടെ കയ്യിലെത്തിച്ചപ്പോള്‍ ലിവിങ്സ്റ്റണെ ബൗള്‍ഡാക്കി. സെഞ്ച്വറി നേടിയ പ്രഭ്‌സിമ്രാനെ മുകേഷ് കുമാര്‍ ബൗള്‍ഡാക്കി. അക്‌സര്‍ പട്ടേല്‍, പ്രവീണ്‍ ദുബെ, കുല്‍ദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.