‘ഞാന്‍ അല്ല സിപിഎം ആയിരുന്നു ഈ സിനിമയെ എതിര്‍ക്കേണ്ടിയിരുന്നത്’: മമത ബാനര്‍ജി

കൊല്‍ക്കത്ത: ‘ദി കേരള സ്റ്റോറി’ നിരോധിക്കേണ്ടിയിരുന്നത് താനല്ല, സി.പി.എമ്മായിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു.

‘ഞാന്‍ അല്ല സിപിഎം ആയിരുന്നു ഈ സിനിമയെ എതിര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുകയാണ്.
എന്താണ് ഈ കേരള സ്റ്റോറി..ഞാന്‍ സിപിഎമ്മിനെ പിന്തുണക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇത് വളരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളത്- മമത പറഞ്ഞു. ‘ദി കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചത്.

വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു.