രാജസ്ഥാന് തോല്‍വി

ഇന്നലത്തെ രണ്ടാം ഐ.പി.എല്‍ മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് നാലുവിക്കറ്റിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മത്സരത്തിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടത്. ക്രീസിലുണ്ടായിരുന്ന അബ്ദുല്‍ സമദ് ആദ്യ പന്തില്‍ ഡബിളും പിന്നെ സിക്‌സും തുടര്‍ന്ന് വീണ്ടുമൊരു ഡബിളും സിംഗിളുമടിച്ചു. അഞ്ചാം പന്തില്‍ മാര്‍ക്കോ ജാന്‍സെന്‍ സിംഗിളെടുത്തപ്പോഴാണ് സമദിന് ഒരു പന്തില്‍ അഞ്ചുറണ്‍സ് വേണ്ടിവന്നത്.സന്ദീപ് ശര്‍മ്മയെറിഞ്ഞ പന്ത് സമദ് ഉയര്‍ത്തിയടിച്ചത് ലോംഗ്ഓഫില്‍ ഫീല്‍ഡറുടെ കയ്യിലെത്തിയെങ്കിലും നോബാളിന്റെ കാഹളം മുഴങ്ങുകയും റീബാളിലെ സിക്‌സിലൂടെ കഥ മാറുകയുമായിരുന്നു. കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് സടകുടഞ്ഞെണീറ്റ സഞ്ജു സാംസണും സംഘവും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. 59 പന്തുകളില്‍ 10 ഫോറും നാലുസിക്‌സുമടക്കം 95റണ്‍സടിച്ച ജോസ് ബട്ട്ലര്‍,38 പന്തുകളില്‍ നാലുഫോറും അഞ്ചുസിക്‌സുമടക്കം 66 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ,18 പന്തില്‍ 35 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ ചേര്‍ന്നാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.

ഓപ്പണിംഗില്‍ ബട്ട്ലറും യശ്വസിയും ചേര്‍ന്ന് അഞ്ചോവറില്‍ 54 റണ്‍സടിച്ചുകൂട്ടി.രണ്ടാം വിക്കറ്റില്‍ ബട്ട്ലറും സഞ്ജുവും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ ബട്ട്ലറെ ഭുവനേശ്വര്‍ കുമാര്‍ എല്‍.ബിയില്‍ കുരുക്കി മടക്കുകയായിരുന്നു. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് നിരയില്‍ ഓപ്പണര്‍മാരായ അന്‍മോല്‍പ്രീത് (33), അഭിഷേക് ശര്‍മ്മ (55),ഫസ്റ്റ് ഡൗണ്‍ രാഹുല്‍ ത്രിപാതി (47),നാലാമനായിറങ്ങിയ ഹെന്റിച്ച് ക്‌ളാസന്‍ (26),ആറാമനായിറങ്ങിയ ഗ്‌ളെന്‍ ഫിലിപ്പ്‌സ് (25) എന്നിവരുടെ പോരാട്ടമാണ് അവസാന ഓവറില്‍ 17 റണ്‍സടിക്കാന്‍ അബ്ദുല്‍ സമദിനെ പ്രാപ്തനാക്കിയത്.